Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗികരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കും.
പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതി ഇത് അംഗീകരിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്. വിമാനത്തിനുള്ളിൽ പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്.
പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇതു കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടെന്നു കോടതി പല തവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നത്.
2022 ജൂണ്‍ 13നാണ് കേസിനാസ്പ്ദമായ സംഭവം. മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫെർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണു പ്രതിഷേധിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇവരെ സിപിഎം നേതാവ് ഇ. പി. ജയരാജൻ കൈയേറ്റം ചെയ്തിരുന്നു.
National
ന്യൂഡൽഹി: കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലേക്ക് അയച്ച് എയർ ഇന്ത്യ. മണിക്കൂറുകളോളം പറന്ന ശേഷമാണ് വിമാനത്തെ തിരികെ വിളിച്ചത്.
കാനഡയിലേക്ക് സർവീസ് നടത്താൻ എയർ ഇന്ത്യയുടെ ബോയിംഗ് 777-300 ഇആർ വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എൽആർ വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എൽആർ വിമാനത്തെയാണ് വ്യാഴാഴ്ച എയർ ഇന്ത്യ യാത്രക്കാരുമായി കാനഡയിലെ വാൻകൂവറിലേക്ക് അയച്ചത്.
ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കൻ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാൻകൂവറിലേക്ക് പോയത്.
വിമാനം നാല് മണിക്കൂറിലധികം പറന്ന് ചൈനീസ് വ്യോമാതിർത്തിയിലെ കുൻമിംഗിന് അടുത്തെത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വിമാനക്കമ്പനി അധികൃതർ തിരിച്ചറിഞ്ഞത്. ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റുകളുടെ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച രാവിലെ 11:34ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം 7:19നാണ് തിരികെ ലാൻഡ് ചെയ്തത്.
ഗുരുതരമായ പിഴവിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എയർഇന്ത്യ പറഞ്ഞു. ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
യാത്രക്കാർക്ക് ഹോട്ടലിൽ താമസസൗകര്യം ഏർപ്പെടുത്തുകയും ഇന്ന് രാവിലെ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയയ്ക്കുകയും ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു.
Kerala
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍വച്ച് വധിക്കാന്‍ ശ്രമിച്ചകേസിൽ കുറ്റപത്രം വൈകുന്നതിനെ വിമർശിച്ച് കോടതി. സംഭവം നടന്ന് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചോദിച്ചു.
കേസിൽ വ്യോമയാന നിയമത്തിലെ വകുപ്പ് ചുമത്തിയിട്ടുണ്ട്. അതിനാൽ പ്രോസിക്യൂഷൻ അനുമതി കേന്ദ്രം നൽകണം. ഇതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയെങ്കിലും ഇതു തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു.
വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി ഫര്സിന് മജീദ് പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി തേടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. 2022 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
ഫർസീൻ മജീദിന് പുറമെ നവീൻ, സുധീപ് ജയിംസ്, മുൻ എംഎൽഎ ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇ.പി.ജയരാജനാണ് തങ്ങളെ ആക്രമിച്ചതെന്നും ചൂണ്ടിക്കാട്ടി ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ജയരാജനെതിരെയും കേസെടുത്തിരുന്നു.
National
അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്തിൽ ബോംബ് ഉണ്ടെന്ന അവകാശവാദവുമായി കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടിയെടുത്തത്. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനം രാവിലെ 6.40ഓടെ അഹമ്മദാബാദിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരൻ ഇത് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തുടർന്ന് പൈലറ്റ് വിവരം എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇതുവരെ നടത്തിയ പരിശോധനയിൽ വിമാനത്തിൽ നിന്നും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി അന്തിമ അനുമതി ലഭിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: മോശം കാലാവസ്ഥ മൂലം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭൂട്ടാൻ യാത്ര തടസപ്പെട്ടു. ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദവും നേരിട്ടതിനെ തുടർന്ന് മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം അടിയന്തരമായി ഇറക്കി.
സുരക്ഷാ കാരണങ്ങളാൽ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തികകാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി സുപ്രധാന പദ്ധതികൾ നിർമല സീതാരാമൻ വിലയിരുത്തും. ഹൈഡ്രോപവർ പ്ലാന്റ് ഡാമും പവർ ഹൗസും, ഗ്യാല്സുംഗ് അക്കാദമി, സാംഗ്ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
National
ന്യൂഡൽഹി: ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പക്ഷിയിടിച്ചതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. നാഗ്പുരിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷിതമായാണ് വിമാനം ലാൻഡ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
എല്ലാ യാത്രികരും സുരക്ഷിതരാണെന്നും അവർക്ക് വിമാനത്താവളത്തിൽ സഹായവും ഭക്ഷണവും നൽകിയെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റി.
അറ്റകുറ്റപ്പണികൾക്കായി കൂടുതൽ സമയം വേണ്ടിവന്നതിനാൽ വിമാനം റദ്ദാക്കേണ്ടിവന്നെന്നും നാഗ്പുരിലെ ഞങ്ങളുടെ ജീവനക്കാർ യാത്രക്കാർക്ക് ഉടനടി സഹായം നൽകിയെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.